Saturday 23 March 2013

ഇരിയ്ക്കാനൊക്കിരിക്കാലോ.....!

 അച്ഛൻ പറഞ്ഞ നാടൻ കഥകൾ -5


പുതുശ്ശേരി മനയ്ക്കലെ തമ്പുരാന് ഒരേയൊരാഗ്രഹം. ഉണ്ണി നമ്പൂരിയെ പഠിപ്പിക്കണം. ഡോക്ടറാക്കണം. ദൂരെയുള്ള കോളേജിൽ താമസിച്ചായിരുന്നു പഠിത്തം. പട്ടണത്തിന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് കോളേജ്. അവിടെ ഒരില്ലത്ത് താമസം ശരിയാക്കി.

ഇല്ലത്തു കാര്യമായി ആരുമുണ്ടായിരുന്നില്ല. പ്രായമായ ഒരമ്മയും ഒരു വാല്യക്കാരൻ ചെക്കനും. അവൻ തന്നെ പശുക്കളേയും കറക്കും. കന്നിനേയും നോക്കും. ആഹാരം ഇല്ലത്തു നിന്നു തന്നെ. അതുകൊണ്ട് അവന് വീടുണ്ടോ എന്നു തന്നെ അറിയില്ല എന്ന നിലയായി. കണ്ടാൽ നായരാണെന്നു തോന്നും. പക്ഷേ പുലയനാണെന്ന് പിന്നീടാണറിഞ്ഞത്. അവൻ ചാമി.

ഒരു ദിവസം അവന്റെ പെങ്ങൾ നീലി ഏട്ടനെ കാണാനായി വന്നു. പേരു നീലി എന്നാണെങ്കിലും തെളുതെളെ വെളുത്തൊരു പെണ്ണ്! സുന്ദരിയുമാണ്.

അഴകാർന്ന നീലമിഴികളും ചോരതുടിക്കുന്ന കവിളുകളും, തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളും. ആത്തേമ്മാരുടെ പഴുത്ത വെള്ള നിറമല്ല നീലിക്ക്. ആരോഗ്യം തുളുമ്പുന്ന തുടുത്ത ശരീരം.ഒത്ത നീളവും അതിനൊത്ത വണ്ണവും. ഉണ്ണി നമ്പൂരി കണ്ണു തള്ളി നിന്നു പോയി!

പഠിത്തം തീർന്നപ്പോഴേക്ക് അവർ വളരെ അടുത്തു. പിരിയാനരുതാത്തവിധം തന്നെ. പിന്നെ അച്ഛൻ നമ്പൂരി അറിയാതെ തന്നെ കല്യാണവും നടന്നു. അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് അസുഖമായത്. മകൻ ഡോക്ടറല്ലേ. അമ്മയ്ക്ക് അസുഖമായപ്പോൾ കാര്യസ്ഥനെ വിട്ടു വിളിപ്പിച്ചു. വിവരമറിഞ്ഞു നീലി കൂടി കൂടെ വന്നു.

ആദ്യമൊക്കെ ഭയങ്കര പിണക്കമായെങ്കിലും അവളെ കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. മറ്റുള്ളവരോടെല്ലാം അച്ഛൻ തിരുമേനി പറഞ്ഞു : “നല്ല ഐശ്വര്യമുള്ള കുട്ടി. തറവാട്ടിൽ പിറന്നതാണെന്ന് കണ്ടാലറിയാം. എന്തൊരുദിപ്പാണ് മുഖത്തിന്!” അതിനു പിന്നെ എതിർ വാക്കുണ്ടായില്ല.

മിണ്ടിപ്പോകരുതെന്ന കരാറിലായിരുന്നു അവളെ കൊണ്ടുവന്നത്. പക്ഷേ അവിടുത്തെ സൽക്കാരവും, ചടങ്ങുകളുമൊക്കെ കണ്ടപ്പോൾ അവൾ മതിമറന്നു പോയി.

ഇരിക്കൂ എന്ന വാക്കു കേട്ടപ്പോൾ അവൾ, അയാൾക്കു തടയാൻ പറ്റും മുൻപേ തന്നെ സ്വന്തം ഭാഷയിൽ പറഞ്ഞു

 “ഇരിക്കാനൊക്കിരിക്കാലോ....! ഞമ്മടെ അമ്മടെ തെണ്ണല്ലി...! ”

(ഇരിക്കുകയൊക്കെ ആവാമല്ലോ; നമ്മുടെ അമ്മയ്ക്കസുഖമാണല്ലോ!)

പെട്ടെന്ന് എല്ലാവരും സ്തംഭിച്ചുപോയി. അവളും ഉണ്ണി നമ്പൂരിയുമടക്കം എല്ലാവരും മുഖമടച്ച് അടികിട്ടിയ പോലെ നിന്നു. അച്ഛൻ നമ്പൂരി കാറിത്തുപ്പി. “അശ്രീകരം!”

അമ്മയ്ക്കും തടയാൻ കഴിയുമായിരുന്നില്ല.

പരിശോധിച്ച് മരുന്നും കുറിച്ച് ഉണ്ണി നമ്പൂരി നീലിയേയും കൂട്ടി  സ്ഥലം വിട്ടു.

പിന്നെ അങ്ങോട്ടു വരരുതെന്ന് ഉണ്ണി നമ്പൂരിക്ക് കല്പനയായി.

സംഗതി പുറത്തറിഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിയും കൂടെ ഉണ്ടായിരുന്നതുകൊണ്ട് കുടുംബാംഗങ്ങൾ മൌനം പാലിച്ചു.

അതോടെ ഇല്ലത്തെ ഡോക്ടർ മോഹം നാടുകടത്തപ്പെട്ടു!

Monday 11 March 2013

മൂഷികൻകുന്നത്തു പനസപ്പൻ!!

 അച്ഛൻ പറഞ്ഞ നാടൻ കഥകൾ -4

വിഷുപ്പക്ഷി പാടാൻ തുടങ്ങുമ്പോൾ വിളവിറക്കാനുള്ള വിളിയുയരുന്നു. തിരുമേനി പാടത്തെ പണിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ആളായിരുന്നു. അക്കാലത്ത് എന്തെങ്കിലും പണിയെടുക്കുക എന്നത്, ശ്വാസം വിടുന്നതുപോലെത്തന്നെയുള്ള ഒരു കാര്യമായിരുന്നു.

ഇന്ന് വിഷുവായതുകൊണ്ടെന്ത്? പിടിപ്പതു പണിയെടുക്കുക തന്നെ വേണം എല്ലാ ദിവസവും. കൃഷി ഒന്നാം തീയതി തന്നെ കൃത്യമായി തുടങ്ങണം.ഒന്നു കൂവിയാൽ മതി പണിക്കാർ വരാൻ. എന്നാലും വിഷുവായതുകൊണ്ട് ചെന്നു വിളിക്കാം  കൈനീട്ടവും എറിഞ്ഞു കൊടുക്കാം എന്നു തീരുമാനിച്ചു, തിരുമേനി.

ചെറിയ തുട്ടുകൾ പെറുക്കി മടിയിൽ വച്ചു. നേരത്തേ തന്നെ എണീറ്റു കണികണ്ടു തൊഴുത്, വീട്ടിലെല്ലാവർക്കും കൈനീട്ടം കൊടുത്ത് ഇറങ്ങിയിട്ടും സാധാരണസമയമായില്ല. ജോലിക്കാർ എണീറ്റുപോലും കാണില്ല. അവർക്കൊന്നും ഇന്ന് ഒരു പ്രത്യേകതയും കാണില്ല.

പ്രധാന പണിക്കാരനെ വിളിക്കാൻ തുടങ്ങിയപ്പോൾ, വിളിക്കേണ്ട പേര് ഒരു പ്രശ്നമായി. നല്ലൊരു ദിവസമായിട്ട് ആ പേര് എങ്ങനെയാ രാവിലെ വിളിക്കുക?  എന്തൊരു പേരാണ് അവനിട്ടിരിക്കുന്നത്!? എലിയൻ കുന്നത്ത് ചക്കപ്പൻ! തനി പ്രാകൃതനാമം. തിരുമേനിക്കരിശം വന്നു.

ഇവന്റെ പേര് ഒന്നു പരിഷ്കരിച്ചാലോ? സംസ്കൃതത്തിലായാൽ ഭേഷായി. ഒന്നും മനസ്സിൽ തോന്നുന്നില്ല. വിഷു ദിവസായിട്ട് ഇങ്ങനൊരു ഗതികേട് വന്നൂലോ, ഭഗവാനേ! തിരുമേനി തന്നത്താൻ പരിതപിച്ചു.

കുന്നുമ്പുറത്ത് കൃഷിയിറക്കാൻ സമയമായി. എല്ലാം വെട്ടിക്കിളച്ച് കാച്ചിച്ചുട്ട് വരമ്പു പിടിക്കണം. കിഴങ്ങു വർഗങ്ങൾ നല്ലപോലെയുണ്ടാകും. എള്ളും വിതയ്ക്കണം. അതിന് നിലം നല്ലതുപോലെ വെടിപ്പാക്കണം. പൂട്ടിയൊരുക്കണം. ചപ്പും ചവറും ഉണക്കച്ചെടികളുമൊക്കെ ചുട്ടുകളയണം. പണിയെടുക്കാൻ സമയമായിട്ടും എല്ലാവനും കിടന്നു മുക്രയിട്ടുറങ്ങുകയാവും! വെറുതെയാണോ ഗതി പിടിക്കാത്തത്? അവനെയിന്നു നാലു പറയണം. അപ്പോൾ വീണ്ടും പേര്....!

എലിക്ക് സംസ്കൃതമെന്താണ്? ഛേ! സംസ്കൃതം കുറേ പഠിച്ചതാണ്. താല്പര്യക്കുറവായതിനാൽ എല്ലാം മറന്നു പോയി.

അപ്പോഴാണ് കാ‍ര്യസ്ഥൻ രാമൻ നായരുടെ വരവ്.

“എന്താ തിരുമേനീ, വിഷുവായിട്ട് ഒരു സന്തോഷമില്ലാതെ....?”

“അതു പിന്നേയ്.... ഞാനാലോചിക്കുകയായിരുന്നു...”

“എന്താ തിരുമേനീ?”

“ഒന്നൂല്യ....  അല്ല അതേയ്.... ഈ എലിക്കെന്താ സംസ്കൃതം?”

“സംസ്കൃതം തന്നെയറിയാത്ത എന്നോടാണോ.... എനിക്കും എലിക്കും സംസ്കൃതമറിയില്ല!” കാര്യസ്ഥൻ അന്തം വിട്ടു പറഞ്ഞു.

“നീയല്ലാണ്ടിവിടെ വേറെയാരാ ഉള്ളത്, ചോദിക്കാൻ!”

കാര്യസ്ഥൻ ഒഴിഞ്ഞുമാറി. പിന്നെ പിറുപിറുത്തു. “കണ്ട മൂഷികനോടുള്ള ശുണ്ഠി പാവൻ എന്നോടാണല്ലോ....”

അതുകേട്ട ഉടനെ ഉത്സാഹത്തോടെ തിരുമേനി പറഞ്ഞു “ങ്ഹാ! അതു തന്നെയാടോ വാക്ക്! മൂഷികൻ!”

വാപിളർന്നു നിന്ന കാര്യസ്ഥന്റെ തോളിൽ തട്ടി തിരുമേനി പറഞ്ഞു “ചക്കയ്ക്ക് പനസം എന്നാ പേര്!”

കാര്യസ്ഥനൊന്നും പിടികിട്ടിയില്ല.

അപ്പോഴേക്കും അവർ നടന്ന് പണിക്കാരന്റെ വീടിനടുത്തെത്തിയിരുന്നു. തീണ്ടാപ്പാടകലെ നിന്ന് തിരുമേനി ഉച്ചത്തിൽ വിളിച്ചു “മൂഷികൻ കുന്നത്ത് പനസപ്പാ..... എടാ മൂഷികൻ കുന്നത്ത് പനസപ്പോ! ”

പണിക്കാരന്റെ ഭാര്യ  ഇതു കേട്ടു. അവൾക്കുണ്ടോ സംസ്കൃതം വല്ലതും തിരിയുന്നു!ആരാണീ ഒച്ചവയ്ക്കുന്നതെന്നു ചിന്തിച്ച്, കൂരയിൽ നിന്നു തല പുറത്തേക്കു നീട്ടി അവൾ തനി നാടൻ ഭാഷയിൽ വിളിച്ചു ചോദിച്ചു “ആരാണാ തൂറ്‌ണീ?”


അതുകേട്ടതോടെ തിരുമേനിയുടെ വിഷുദിനം ഗംഭീരമായി!!!
 

Wednesday 6 March 2013

അട്ടത്തെ കുട്ട്യാലി

 അച്ഛൻ പറഞ്ഞ നാടൻ കഥകൾ -3

പാത്തുണ്ണിയുടെ ഒരേയൊരു മകനാണ് കുട്ട്യാലി. അധ്വാനശീലനായ കുട്ട്യാലി ഏതുപണിയും ചെയ്യും.അവന്റെ കുടുംബം ഉമ്മയും അവനും മാത്രമായിരുന്നു. സ്നേഹപൂർണമായ കുടുംബം. അവനു പ്രായപൂർത്തിയായെന്ന് ഉമ്മയ്ക്കു തോന്നിയപ്പോൾ കല്യാണാലോചനകളായി. മരുമകൾ തന്നെ സംരക്ഷിക്കുന്നവളും, സ്നേഹമുള്ളവളും ആകണമെന്ന് അവർ ആഗ്രഹിച്ചു.

കുട്ട്യാലി പതിവുപോലെ ദിവസവും ജോലിക്കുപോകുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. ഉമ്മയും ഭാര്യയും തമ്മിൽ വഴക്കിടുമെന്ന് അയാൾ വിചാരിച്ചതേയില്ല. അവർ തമ്മിൽ സ്നേഹമാണെന്നു തന്നെ അയാൾ വിശ്വസിച്ചു.

എന്നാൽ അയാളുടെ ഭാര്യയ്ക്ക് ഉമ്മയെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. ഒരു പണിയുമെടുക്കാതെ തിന്നുമുടിക്കുന്ന ഒരു ശല്യമായിട്ടാണ് അവൾ അവരെ കണ്ടത്. അത്കൊണ്ട് അവൾ അവർക്കൊരു പണി കൊടുത്തു. ഉച്ചയ്ക്ക് കഞ്ഞി കിട്ടിക്കഴിഞ്ഞാൽ ഉരൽ കഴുത്തിൽ കെട്ടി പാട്ടുപാടി കളിച്ചിട്ടുവേണം കഞ്ഞി കുടിക്കാൻ! പതിവായി ഈ പരിപാടിയായപ്പോൾ ഉമ്മ കുഴഞ്ഞു. ഭാര്യയെ മകനു പൊന്നിഷ്ടമായിരുന്നതുകൊണ്ട് അവർ ഒന്നും മിണ്ടാതെ കഴിച്ചുകൂട്ടി.

ഒരു നാൾ മകൻ ഉമ്മയോട് എന്താണു ക്ഷീണിച്ചു വരുന്നതെന്ന് ചോദിച്ചു. കിട്ടിയ സൌകര്യത്തിന് അവർ കാര്യം അറിയിച്ചു. പിറ്റേന്ന് അയാൾ ജോലിക്കു പോയില്ല. പോകുന്നതായി ഭാവിച്ച്, അവൾ കാണാതെ വിറകു സൂക്ഷിക്കുന്ന അട്ടത്തു കയറിയിരുന്നു. ഏറെ വിറകു സൂക്ഷിക്കാൻ തക്കവണ്ണം ബലവും സൌകര്യവും ഉള്ളതായിരുന്നു അട്ടം. അതിനാൽ വിറകിനു മറഞ്ഞിരുന്ന അയാളെ ഭാര്യ കണ്ടില്ല.

അവൾ പതിവുപോലെ ഉച്ചക്കഞ്ഞി വിളമ്പി ഉമ്മയെ വിളിച്ചു പറഞ്ഞു “കഞ്ഞ്യെന്തുമ്മാ*....! കളിച്ചോളീൻ...!”

ഉമ്മ കഴുത്തിൽ ഉരൽ കെട്ടിത്തൂക്കി കളിക്കാൻ തുടങ്ങി. ഒപ്പം പാടുകയും ചെയ്തു.

“അട്ടത്തെ കുട്ട്യാല്യേ മോനേ!
കഞ്ഞിക്കളി കണ്ടോ മോനേ!
കഞ്ഞിക്കളി കണ്ടോ....?

മുട്ടനുരലാണേലും മോനേ
പയ്ക്കുമ്പ തിന്നാലോ മോനേ
പയ്ക്കുമ്പ തിന്നാലോ

അട്ടത്തെ കുട്ട്യാല്യേ മോനേ!
കഞ്ഞിക്കളി കണ്ടോ മോനേ!”

ഭ്രാന്തനെപ്പോലെ അയാൾ താഴേക്കു ചാടി. അന്തം വിട്ടു നിന്ന ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ചു. ഭാര്യയുടെ തനിനിറം മനസ്സിലാക്കിയ അയാൾ അലറി

“എന്താടീ ഇയ്യെന്റുമ്മാനോട് കാട്ടീത്? പറയെടീ ഹറാം പിറന്നോളേ! പറ! അന്റെ പൊറുതി ഞാനിന്നവസാനിപ്പിക്ക്വെടീ! എന്നെ പോറ്റി വളർത്തിയ പുന്നാര ഉമ്മ.... തോന്നിയെല്ലോടീ അനക്കിങ്ങനെ!? കരളായിട്ടാ ഞമ്മള് അന്നെക്കണ്ടത്. എന്നിട്ട്.... ഹെന്നിട്ട്.. എറങ്ങടീ.... എളുപ്പം എറങ്ങ്!”

അയാൾ പുലമ്പിക്കൊണ്ടിരുന്നു.

അവൾ പ്രതീക്ഷിക്കാത്തതായിരുന്നല്ലോ എല്ലാം. അവളുടെ കരച്ചിലും പിഴിച്ചിലും ഒന്നും വിലപ്പോയില്ല. അവളെ വീട്ടിൽ കൊണ്ടാക്കിയ ശേഷമേ അയാൾ താഴെയിരുന്നുള്ളൂ.

ഉമ്മ ഇത്രയും പ്രതീക്ഷിച്ചില്ല. അവളെ വഴക്കു പറയുകയോ, ഒന്നു തല്ലുകയോ ചെയ്യുമെന്നേ അവർ കരുതിയുള്ളൂ. പക്ഷേ, ഇത് അതിരു കടന്നു പോയല്ലോ.... പടച്ചോനേ.... ഞമ്മള തെറ്റാണോ... ഭയന്ന് അവന്റെ മുഖത്തുനോക്കാൻ പോലും അവർക്കു കഴിഞ്ഞില്ല.

ഈ സംഭവത്തോടെ അവന് അട്ടത്തെ കുട്ട്യാലി എന്നു പേരു വീണു. തന്നെയല്ല, നാട്ടിലെ പെൺകുട്ടികൾക്കെല്ലാം അത് പാഠമാവുകയും ചെയ്തു.

പിന്നീട് ആരുടെ ദയയും തേടാതെ അയാൾ സ്വന്തം ഉമ്മയെ പൊന്നുപോലെ നോക്കി. “ആൺകുട്ട്യോളായാൽ കുട്ട്യാല്യെ പോലെ വേണം” എന്ന് ഉമ്മമാർ പറയാനും തുടങ്ങി.


* കഞ്ഞിവെന്തുമ്മാ